Wednesday, October 26, 2016

When it rained in my heart




കൊച്ചിക്കാർ മഴയെ മറന്നുതുടങ്ങി എന്ന് ഒർമ്മിപ്പിക്കുവാനായി ഇന്നലെ രാത്രി അപ്രതീക്ഷിതമായി മഴ പെയ്തു. കയ്യിലെ നോവൽ മാറ്റിവെച്ച് ജനൽ തുറന്ന് നോക്കി ഞാൻ സംശയം തീർത്തു, കേട്ട ആരവം മഴയുടേത് തന്നെയെന്ന്. മഴയെ പ്രണയിക്കാത്ത അപൂർവം ചിലരിൽ പെടും ഞാനും. അതുകൊണ്ട് തന്നെ വേഗം ജനലടച്ച്‌ വായിച്ചുകൊണ്ടിരുന്ന പേജിന്റെ അറ്റം മടക്കി വെച്ച് ലൈറ്റ് അണച്ച് പുതപ്പിനടിയിൽ ഒളിച്ചു. ഉറക്കം വന്നില്ല. അങ്കണവാടി മുതൽ ബംഗളുരുവിലെ ഒറ്റപ്പെട്ട ദിവസങ്ങൾ വരെയുള്ള, പിന്നിട്ട ഏതൊക്കെയോ മഴക്കാലങ്ങൾ മനസ്സിലൂടെ മിന്നി മാഞ്ഞു. അസ്വസ്ഥതകളെ മൂടി പുതപ്പിച്ച്‌ കിടത്താൻ ശ്രമിച്ച് എപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ നനഞ്ഞു കുതിർന്ന പരിസരത്തിനും ഒർമ്മമഴയിൽ വിറങ്ങലിച്ച് കിടക്കുന്ന മനസ്സിനും ഒരേ ഛായ. സമ്മിശ്ര വികാരങ്ങൾ ക്ഷണിക്കാത്ത അതിഥികളായി ചിന്തകളിൽ കയറി നിരങ്ങുന്നു. സൂര്യൻ അവധി പറഞ്ഞെങ്കിലും വിഷാദത്തിന്റെ ഒരു നിഴൽ എന്നെ പിന്തുടരുന്നത് ഞാൻ അറിയുന്നുണ്ട്. ഇപ്പോൾ കണ്ണിൽ നിന്നും മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു. എന്താണ് ഞാനും മഴയും ഇങ്ങനെ? മഴ സമ്മാനിക്കുന്ന ഏത് ഓർമ്മയാണ് മനസ്സിൽ പുതിയൊരു പെരുമഴക്കുള്ള കോൾ സൃഷ്ട്ടിക്കുന്നത്? അറിയില്ല...

No comments:

Post a Comment